2012, ജൂലൈ 27, വെള്ളിയാഴ്‌ച

വരിക നീ വാമനാ

 മലയാളമണ്ണിലിരുന്നൊരാള്‍ കരയുന്നു
 ഓണത്തിനെത്തും മഹാബലി കേഴുന്നു.
വരിക നീ വാമനാ വീണ്ടും ചവിട്ടുക
പാതാളമണ്ണിലലിയട്ടെ ഞാനിനി
നീ തന്ന വരവും തിരിച്ചെടുത്തീടുക
മലയാളമണ്ണുപേക്ഷിച്ചു ഞാന്‍ പോകുന്നു.
 കാണരുതാത്തതാം കാഴ്‌ചകള്‍ കാണുവാന്‍
എന്തിന്‌ നീയിതു തന്നു മഹാപ്രഭോ

 രാഷ്‌ട്രീയ കോമര തെയ്യങ്ങളാടുന്നു.
കട്ടുമുടിക്കയാണമ്മയാം നാടിനെ
മണ്ണിനെ പൊന്നാക്കി അന്നം വിളമ്പിയ
മണ്ണിന്റെ മക്കള്‍ തന്‍ ചോരയും വറ്റിയോ
 പാടം മരിച്ചെന്റെ പുഴയും മരിച്ചു
കതിരു കൊത്താന്‍ വരും കിളിയും മരിച്ചു
മുറ്റത്തെ വൈയ്‌ക്കോല്‍ മിനാരം മരിച്ചു
പുള്ളുവന്‍ പാട്ടിലെ ഈണം മരിച്ചു.
ഓണത്തിനെത്തും പൂതുമ്പി മരിച്ചു
ഓണനിവാവിന്റെ ചന്തം മരിച്ചു
തുമ്പ മരിച്ചു മുക്കുറ്റി മരിച്ചു
തെറ്റിയും കനകാംബരവും മരിച്ചു
നീ തന്ന വരവും തിരിച്ചെടുത്തീടുക
മലയാളമണ്ണുപേക്ഷിച്ചു ഞാന്‍ പോകുന്നു.

പൂക്കളം തീര്‍ക്കുവാന്‍ പൂ തേടി അലയുന്ന
പുഞ്ചിരിപ്പൂവിന്റെ ബാല്യം ഇല്ല
കയ്യാല്‍ മുഖം പൊത്തി നാണിച്ചു നില്‍ക്കുന്ന
പ്രണയഭാവങ്ങളും ബാക്കിയില്ല
ഊഞ്ഞാലിലാടി ചിരിച്ചു രസിയ്‌ക്കുന്ന
താരുണ്യ ചിത്രവും ഓര്‍മ്മയായി
വൃദ്ധസദനത്തിന്‍ ചുവരുകള്‍ക്കുള്ളിലായ്‌
വിങ്ങിപ്പിടയുന്നു അമ്മഹൃദയങ്ങള്‍
നായ്‌ക്കൂട്ടിഌള്ളിലെ ചങ്ങലപ്പൂട്ടിലായ്‌
മറ്റൊരു പട്ടിയായച്ഛന്‍ ചിരിയ്‌ക്കുന്നു

ബിവറേജ്‌ ഷോപ്പിന്റെ ക്യൂവിഌ മുന്നിലായ്‌
ദാഹിച്ചു നില്‍ക്കുന്നു പുത്തന്‍ തലമുറ
കല്യാണമെന്നാലും അമ്മ മരിച്ചാലും
ആഘോഷമാണൊരു പെഗ്ഗ്‌ വേണം
ചോരയില്‍ മുങ്ങിപ്പിടയും സുഹൃത്തിന്റെ
ചിത്രം പകര്‍ത്തുന്നു കണ്ടു രസിക്കുവാന്‍
പീഢനം വാണിഭം മാതാവിനെ പോലും
വിറ്റു ചിരിയ്‌ക്കുന്നു പുത്തന്‍ തലമുറ
വെട്ടുവാന്‍ കൊല്ലുവാന്‍ ചോര രുചിയ്‌ക്കുവാന്‍
ഉയരുന്നു കയ്യുകള്‍ ഉഴറുന്നു നാവുകള്‍

ഇനി വയ്യ വാമനാ വയ്‌ക്കെന്‍ ശിരസ്സിലായ്‌
തവ പാദ പങ്കജം അലിയട്ടെ മണ്ണില്‍ ഞാന്‍
നീ തന്ന വരവും തിരിച്ചെടുത്തീടുക
വീണ്ടും വരില്ല ഞാന്‍ മാവേലിയായി

ആദിച്ചനല്ലൂര്‍
17-09-2011

All rights reserved. © 2008-2010, Silpa Team

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ